Wednesday, May 22, 2013

ഒരു മതിലിന്റെ കഥ

                             ശങ്കുവേട്ടനു സർക്കാർ ഓഫീസിലായിരുന്നു ജോലി. വലിയ ഓഫീസറൊന്നും അല്ല, ഒരു സാദാ പ്യൂൺ അയിരുന്നു. റോഡരികത്തെ സുന്ദരമായൊരു കൊച്ചു വീട്ടിൽ വലിയ അല്ലലൊന്നും കൂടാതെ ജീവിച്ചു വരികയയിരുന്നു ശങ്കുവേട്ടൻ. റിട്ടയർ ആയതിനു ശേഷം ആശാൻ കൃഷിയും കാര്യങ്ങളുമൊക്കെയായി വീട്ടിൽ തന്നെ കൂടി. രണ്ടു പെണ്മക്കളേയും കെട്ടിച്ചയച്ച ശങ്കുവേട്ടനു പറയത്തക്ക പ്രാരാബ്ധങ്ങൾ ഒന്നും ഇല്ലായിരുന്നു.
                                  ശങ്കുവേട്ടന്റെ വീട് ഒരു കവലയുടെ അരികിലാണു. ചെറുതാണെങ്കിലും മനോഹരമായ ആ വീടിനെ ഒന്നു വീക്ഷിക്കാത്ത ആളുകൾ ആ നാട്ടിൽ ഉണ്ടായിരുന്നില്ല. തന്റെ വീടിനെ ആളുകൾ ആത്ഭുതവും ആസൂയയും നിറഞ്ഞ കണ്ണുകളോടെ നോക്കുന്നതും കണ്ട് ശങ്കുവേട്ടൻ ആഭിമാനപൂർവ്വം നിൽക്കുമായിരുന്നു.
                             അങ്ങനെയിരിക്കെ വീടിനു മുന്നിൽ മതിൽ കെട്ടണമെന്നു ശങ്കുവേട്ടനു തോന്നി. ഒടുവിൽ കിട്ടിയ പെൻഷൻ കാശും കാർഷിക വരുമാനവുമൊക്കെ കൂട്ടിപെറുക്കി ആശൻ മതിലു പണിതു. മനോഹരമായ ചിത്രപണിയോടുകൂടിയ ഒരു ഗേറ്റും വച്ചു. ദിവസവും രാവിലെ ശങ്കുവേട്ടൻ മതിലിനു ചുറ്റും നടക്കും. അത് സസൂക്ഷ്മം നിരീക്ഷിക്കും. ഇലയോ മറ്റോ മതിലിൽ കിടപ്പുണ്ടെങ്കിൽ അത് തട്ടിക്കളയും. അത്രയും സ്നേഹത്തോടെ അയാൾ മതിലിനെ സംരക്ഷിച്ചു പോന്നു.
                         നാട്ടിൽ തിരഞ്ഞെടുപ്പെത്തി. പല പല പാർട്ടിക്കാരുടെ പല പല വർണ്ണങ്ങളിലുള്ള കൊടികൾ നാടാകെ പാറിപ്പറന്നു. അതുവരെ തലയുയർത്തി ഗൗരവത്തിൽ നടന്ന നേതാക്കന്മാർ വോട്ടർമാരായ സാദാപ്രജകൾക്കു മുന്നിൽ തലകുനിച്ച് പല്ലുകാട്ടി ചിരിച്ചുകൊണ്ടു വോട്ടഭ്യർഥന തുടങ്ങി.
                       ഒരു ദിവസം രാത്രി വീടിനു മുന്നിൽ ബഹളം കേട്ടുകൊണ്ടാണു ശങ്കുവേട്ടൻ എഴുന്നേറ്റത്. പുറത്തു വന്നപ്പോൾ കുറച്ചുപേർ പരസ്പരം വഴക്കു കൂടുന്നു. അവരുടെ കയ്യിൽ ബക്കറ്റും കുറേ ചുരുട്ടിയ കടലസുകളും ഉണ്ട്. ശങ്കുവേട്ടനെ കണ്ടതും  അതിലൊരാൾ അയാൾക്കു നേരെ തിരിഞ്ഞു.
           "ശങ്കുവേട്ടാ, ഞങ്ങൾ *** പാർട്ടിയുടെ ആൾക്കാരാ. ഞങ്ങൾക്ക് ഇവിടെ പോസ്റ്റർ ഒട്ടിക്കണം. ചുമരെഴുതുകയും ചെയ്യണം."
         അപ്പോൾ മറ്റൊരാൾ; "ആശാനേ, ഞങ്ങൾ *** പാർട്ടിക്കാരാ.. ഞങ്ങളാ ഇവിടെ ആദ്യം വന്നത്."
     "അതിനു ഞങ്ങൾ ഒരാഴ്ച മുൻപെ ഈ മതിൽ ബുക്ക് ചെയ്തതാ."
"ആഹാ.. എങ്കിൽ ഞങ്ങൾ ഒരു മാസം മുൻപെ ഇവിടെ എഴുതാൻ തീരുമാനിച്ചതാ.."
               അവർ വാക്കേറ്റം തുടർന്നു. ഇതും കണ്ടുകൊണ്ട്  ശങ്കുവേട്ടൻ അന്തംവിട്ടു നിന്നു.
      "ശങ്കുവേട്ടാ, നിങ്ങൾ പറയൂ. ഞങ്ങളല്ലേ ഇവിടെ എഴുതേണ്ടത്? ഇവരോടൊക്കെ സംസാരിച്ചിട്ടു ഒരു കാര്യവുമില്ല."
                        ശങ്കുവേട്ടൻ അവരോട് പറഞ്ഞു, "ഞാൻ ചോര നീരാക്കിയ കാശുകൊണ്ടു പണിഞ്ഞ മതിലാ ഇത്. ഇവിടെ ചുമരെഴുതാൻ ഞാൻ ആരേയും അനുവദിക്കില്ലാ."
                    ഒരു കുട്ടിനേതാവു പറഞ്ഞു, "അപ്പൊന്താൻ ഞങ്ങളെ സമ്മതിക്കത്തില്ല അല്ലേ?? തിരഞ്ഞെടുപ്പു കഴിഞ്ഞു ഞങ്ങൾ അധികാരത്തിലേറട്ടെ. തനിക്ക് കാണിച്ചു തരാം..."
        "പിന്നേയ്.. നിങ്ങൾ ജയിച്ചാലല്ലേ? ശങ്കുവേട്ടാ, നിങ്ങൾ പേടിക്കേണ്ടാ.. ഞങ്ങൾ... "
    "നിങ്ങൾ ഒന്നും പറയണ്ടാ..ഞാൻ നിങ്ങളെ ഈ മതിലിൽ തൊടാൻ കൂടി അനുവദിക്കില്ല."
                            "തനിക്കു ഞങ്ങൾ കാണിച്ചു തരാം.."
                എല്ലാവരും പിരിഞ്ഞു പോയി. പക്ഷെ ശങ്കുവേട്ടനു അന്നു ഉറങ്ങാൻ കഴിഞ്ഞില്ല. അയാൾ ഇടയ്ക്കിടയ്ക്ക് എഴുന്നേറ്റു മതിൽ പരിശോധിച്ചുകൊണ്ടിരുന്നു.
                                 പിറ്റേന്നു മറ്റ് പാർട്ടികൾ കൂടി അയാളോട് മതിലിൽ എഴുതാൻ അനുവാദം ചോദിച്ചുകൊണ്ടു വന്നു. അയാൾ എല്ലാവരേയും ആട്ടിപ്പായിച്ചു. ചിലർ അയാളെ ഭീഷണിപ്പെടുത്തി. ചിലർ അയാളെ വെല്ലുവിളിച്ചു.
                              ഒടുവിൽ എല്ലാ പാർട്ടിക്കാരും കൂടി ഒരുമിച്ചു ശങ്കുവേട്ടനെ കാണാനെത്തി. അവർ അയാളോടു പറഞ്ഞു, "നാളെ രാവിലെ ഞങ്ങൾ എല്ലാവരും ഇവിടെ എത്തും. അപ്പോൾ നിങ്ങൾ ഒരു പാർട്ടിയുടെ പേരു പറയണം. അവർ ചുമരെഴുതട്ടെ. അല്ലെങ്കിൽ ഈ മതിലും വീടും നിങ്ങളും ഒരുമിച്ചു മണ്ണടിയും."
                                 ഈ വാക്കുകൾ ശങ്കുവേട്ടനെ ചിന്തയിലാഴ്ത്തി. അയാൾ ആ ദിവസം മുഴുവൻ ഇതിനൊരു പ്രതിവിധി ആലോചിച്ചുകൊണ്ടിരുന്നു. ഒദുവിൽ അന്നു രാത്രി അയാൾ മതിലിനു മുന്നിൽ വന്നു നിന്നു. അയാളുടെ ഞരംബുകൾ വരിഞ്ഞു മുറുകി. അയാളുടെ കണ്ണിൽ നിന്നും രണ്ടു തുല്ലി കണ്ണുനീർ മതിലിൽ വീണു. മതിൽ ശങ്കുവേട്ടന്റെ ദുഃഖം വലിച്ചെടുത്തു. അന്നു രാത്രു അവിടെ വലിയ ശബ്ദം കേട്ടു. വലിയ പ്രശ്നമാണെന്നു കരുതി ആരും തിരിഞ്ഞു നോക്കിയില്ല.
                       പിറ്റേന്നു രാവിലെ എല്ലാ പാർട്ടിക്കാരും ശങ്കുവേട്ടന്റെ വീട്ടിലെത്തി. അവിടുത്തെ കാഴ്ച്ച കണ്ട് എല്ലാവരും അന്തംവിട്ടു നിന്നു.
                        'മതിൽ കാണാനില്ല.. ആരോ ഇടിച്ചു നിരത്തിയിരിക്കുന്നു!'
               ശങ്കുവേട്ടൻ വീട്ടിൽ നിന്നു പുറത്തിറങ്ങിമതിൽ നിന്നിരുന്ന സ്ഥലത്ത് രണ്ടു കയ്യും കെട്ടി നിന്നു. ചുമരെഴുതാനെത്തിയ പാർട്ടി പ്രവർത്തകർ ശങ്കുവേട്ടന്റെ ശരീരത്തിൽ ചായങ്ങൾ കൊണ്ടു മേളം തീർത്തു.....
                                                                                                           -ആതുൽ. ആർ. റ്റി.